
കാസർകോട്: ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത് വരുത്തിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നം നേരിട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പെരുമ്പള അരീച്ചം വീട്ടിലെ പരേതനായ കുമാരന്‍ – അംബിക ദമ്ബതികളുടെ മകള്‍ അഞ്ജുശ്രീ പാര്‍വതി എന്ന 19 കാരിയാണ് മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.
ഡിസംബർ 31 ന് ഉച്ചക്കാണ് പുതുവത്സരത്തലേന്ന് ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങി കഴിച്ചത്. കുഴിമന്തി, മയോണൈസ്, ചിക്കൻ വിഭവങ്ങളും സൂപ്പും വാങ്ങി കഴിച്ചു. അഞ്ജുശ്രീകൊപ്പം ഭക്ഷണം കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം നേരിട്ടതായാണ് വിവരം. അവരുടെ നില ഗുരുതരമല്ല. അഞ്ജുശ്രീക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. സഹോദരന്‍ ഉള്‍പെടെ നാല് പേര്‍ ഭക്ഷണം കഴിച്ചിരുന്നതായും അവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായതുമാണ് പറയുന്നത്.
ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അഞ്ജുശ്രീയെ പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലുരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകും. ബന്ധുക്കളുടെ പരാതിയില്‍ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആരോഗ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി സമ്പൽ ശേഖരിച്ചതായാണ് വിവരം. കാസർകോട് അടുക്കത്തുബയലിലുള്ള അൽ റൊമാൻസിയ കുഴിമന്തി റസ്റ്റോറൻറ്റിൽ നിന്നുമാണ് ഭക്ഷണം കഴിച്ചത്. വ്യക്തമായ റിപ്പോർട്ട് വരുന്നത് വരെ റസ്റ്റോറൻ്റ തുറക്കരുത് എന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്ന് മംഗലാപുരത്തെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആരോഗ്യവകുപ്പ് പോസ്റ്റുമാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റംമാണ്. സംസ്ഥാനത്ത് പരിശോധന തുടരുന്നതിനിടെ വീണ്ടും മരണം എന്നത് വേദനാ ജനകമാണ്. കാസർകോട്ടെ സംഭവത്തിൽ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തും. ലൈസൻസ് റദ്ദ് ചെയ്യും. നിയമപരമായി 7 വർഷം തടവ് ശിക്ഷയും പിഴയും ലഭിക്കുന്നവിധം വകുപ്പുകൾ ചുമത്തും. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പുറത്തിറങ്ങും. ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥർ നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കുഴിമന്തി കഴിച്ച് കാസർഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാർവ്വതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് രമ്യയെന്ന യുവതിയും മരിച്ചു. ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
