
കൊച്ചി: മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൈമാറി. കൊച്ചിയിലെ വിചാരണ കോടതിക്കാണ് കുറ്റപത്രം കൈമാറിയത്. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേർത്തുകൊണ്ടാണ് എസ്.എഫ്.ഐ.ഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പ്രതികൾക്കെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തി. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താമെന്നും വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.
സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തൽ.
സി.എം.ആർ.എല്ലിന് പുറമെ എം.പവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും പണം എക്സാലോജികിലേക്ക് എത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. ശശിധരൻ കർത്തയും ഭാര്യയുമാണ് എം.പവർ ഇന്ത്യാ കമ്പനിയുടെ ഡയറക്ടർമാർ. എക്സാലോജിക്ക് മേധാവി കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണ്. കേസിൽ വീണ വിജയന് കൂടുതൽ കുരുക്ക് മുറുകുമെന്നാണ് റിപ്പോർട്ട്.
