
വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയതോടെ എല്ലാ ശ്രദ്ധയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിലേക്ക് നീളുകയാണ്. യു.എസ് വൈസ് പ്രസിഡന്‍റ് ആയ ആദ്യ വനിത, ആ പദവിയിലെത്തുന്ന ആദ്യ ആഫ്രോ- ഇന്ത്യൻ- അമേരിക്കൻ വനിത. ചരിത്രം കുറിച്ചുകൊണ്ടായിരുന്നു കമല ഹാരിസിൻ്റെ തുടക്കം. ബൈഡൻ്റെ പിൻമാറ്റം ചർച്ചയായപ്പോൾ തന്നെ കമല ഹാരിസിൻ്റെ പേര് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഓഗസ്റ്റിലെ ഡെമോക്രാറ്റ് പാർട്ടി ദേശീയ കൺവെൻഷനിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

ജമൈക്കൻ വംശജനായ അച്ഛൻ, ഇന്ത്യൻ വംശജ അമ്മ. കാലിഫോർണിയയിൽ ജനിച്ച കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ വനിതയാണ്. 2004 ൽ ഡിസ്ട്രിക് അറ്റോർണിയായിയിരുന്നു. ആദ്യത്തെ സ്വവർഗ വിവാഹത്തിന് അധ്യക്ഷയായതും കമലാ ഹാരിസാണ്. മയക്കുമരുന്ന് കുറ്റവാളികളുടെ പുനരധിവാസത്തിനായി സംഘടന രൂപീകരിച്ചതും അക്കാലത്താണ്. 2010 കാലിഫോർണിയ അറ്റോർണി ജനറലായി. അനുചിതമായ കടമെടുപ്പിൽ രാജ്യത്തെ വൻകിട സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള സമവായ ചർച്ചകളിൽ നിന്ന് പിൻമാറിയത്, ശക്തമായ നടപടിയായിരുന്നു.
എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡനേക്കാള്‍ വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കമലയ്ക്കും കഴിയില്ലെന്നാണ് പോസ്റ്റ് ഡിബേറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന നാല് മാസത്തില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ജയിപ്പിച്ച് വൈറ്റ് ഹൗസിൻ്റെ നിയന്ത്രണം നിലനിര്‍ത്താനും ഡെമോക്രാറ്റുകള്‍ക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
