
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മത്സരിച്ച 27 സീറ്റിൽ 22 വിജയിച്ച് കരുത്ത് കാട്ടി മുസ്ലിം ലീഗ്. വലിയ പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് മുസ്ലിം ലീഗിന് സ്വന്തമാണ്. 81.48 ആണ് മുസ്ലിം ലീഗിൻ്റെ വിജയശതമാനം. സി.പി.എം മൂക്കു കുത്തി വീണതോടെ സ്വന്തമായി വോട്ട് ബാങ്കും കേഡർ സ്വഭാവവുമുള്ള ഒരേയൊരു പാർട്ടിയായി മാറിയിരിക്കുകയാണ് ലീഗ്. 27 സീറ്റുകളിൽ മത്സരിച്ച് 22 ഇടങ്ങളിൽ ജയിച്ചു കയറിയ മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിൽ ശക്തി തെളിയിച്ചു. പരാജയപ്പെട്ട രണ്ട് സീറ്റുകളിൽ ചുണ്ടിനും കപ്പിനുമിടയിലാണ് വിജയം നഷ്ടമായത്. ഇത്തവണ മറ്റെല്ലാ പാർട്ടികൾക്കും മുമ്പേ സ്ഥാനാർത്ഥി നിർണയം നടത്തിയതും രംഗത്തിറങ്ങിയതും മുസ്ലിം ലീഗാണ്. വനിതകൾ, ചെറുപ്പക്കാർ, പുതുമുഖങ്ങൾ, പോരാളികൾ അങ്ങനെ വൈവിധ്യമുള്ള പട്ടിക ആദ്യം തന്നെ അവതരിപ്പിച്ച് മുസ്ലിം ലീഗ് വ്യത്യസ്തമായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് രണ്ട് വനിതകളെ സ്ഥാനാർത്ഥികളാക്കിയത് ചർച്ചയായി. മത്സരിച്ച രണ്ടിൽ ഒരാൾ ജയിച്ചു കയറുമ്പോൾ മുസ്ലിംലീഗിന് അഭിമാനത്തിന് വലിയ വകയുണ്ട്. ലീഗിലെ ആദ്യ വനിതാ എം.എൽ.എ എന്ന സ്ഥാനവും.
ഇത്തവണ മുസ്ലിം ലീഗ് നേരിട്ടത് സിപിഎമ്മിനെ മാത്രമല്ല, സിപിഎമ്മിലെ വർഗീയതക്ക് കുടപിടിക്കുന്ന വെള്ളാപ്പള്ളിയെയും കൂടെ ബിജെപിയെയും. ലീഗിനെതിരെ കടുത്ത പരാമർശങ്ങൾ ഉണ്ടായപ്പോഴും മാന്യമായി സംയമനം പാലിച്ചു. പേരാമ്പ്രയിൽ വർഗീയ കാർഡിറക്കി ഇടത് കേന്ദ്രം മത്സരം വഴിതിരിച്ചപ്പോൾ സൂക്ഷ്മതയോടെ ലീഗ് നേരിട്ടു. ജനം വോട്ടിലൂടെ മറുപടി നൽകി. സാമുദായിക സൗഹാർദ്ദത്തിൻ്റെ കാര്യത്തിൽ ജാഗ്രത പുലർത്തിയത് ഇതര മത വിശ്വാസികൾ ഉൾക്കൊണ്ടു. കോൺഗ്രസുമായി ഒരു ഘട്ടത്തിലും തർക്കത്തിന് പോയില്ല. കൂടുതൽ സീറ്റുകൾ ചോദിച്ചില്ല. സാമൂഹിക സാഹചര്യം മനസ്സിലാക്കി തീ പിടിപ്പിക്കുന്ന ആവശ്യങ്ങളും നിലപാടുകളും മാറ്റിവെച്ചു. എന്നാൽ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾ എങ്ങനെയാണ്. എത്ര മന്ത്രിമാർ, ആർക്കൊക്കെ പ്രാധാന്യം, ഉപ മുഖ്യമന്ത്രി പദം ആവശ്യപെടുമോ.? വരും ദിവസങ്ങളിൽ കണ്ടറിയാൻ ഏറെയുണ്ട് യു.ഡി.എഫിന് അകത്തെ ചർച്ചകൾ.
