വാക്‌സിൻ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്‌കും നിര്‍ബന്ധം; പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  • Post category:health / national / news
  • Reading time:1 min read
You are currently viewing വാക്‌സിൻ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്‌കും നിര്‍ബന്ധം; പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. യാത്രക്കാര്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്‌ക്‌ ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോ‍ര്‍ട്ട് ചെയ്യണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാന താവളങ്ങളില്‍ റാന്‍ഡം പരിശോധനയില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളുമായി വിർച്വൽ കൂടിക്കാഴ്‌ച നടത്തി. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഇടെയാണ് ചർച്ച. കോവിഡ് വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ അംഗങ്ങളായ നൂറോളം ഡോക്ടർമാർ ആരോഗ്യ മന്ത്രിയുമായുള്ള വിർച്വൽ യോഗത്തിൽ പങ്കെടുത്തിരുന്നു. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവെക്കുന്നതെന്ന് യോഗത്തിൽ മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

രോഗത്തിൻ്റെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഡോക്ടർമാർ പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകണം. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്ഥിരീകരിക്കപ്പെട്ട അത്തരം വിവരങ്ങൾ പങ്കുവെക്കയ്ക്കുകയും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ മാത്രം എത്തിക്കുക എന്നത് ഈ രംഗത്തെ വിദഗ്ദരുടെ ഉത്തരവാദിത്തമാണ്. ചൊവ്വാഴ്‌ച രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് അനുബന്ധ മോക്ക് ഡ്രിൽ നടക്കും. മഹാമാരിയെ മുമ്പ് കൈകാര്യം ചെയ്ത പരിചയത്തെ അടിസ്ഥാനമാക്കി വിവിധ നടപടികൾ കൈക്കൊള്ളുന്നതിൻ്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ഡോക്ടർമാരുടെ ആത്മാർപ്പണത്തെയും സംഭാവനയെയും അദ്ദേഹം ആദരിക്കുകയും ചെയ്തു.

കോവിഡ് വൈറസ് വ്യാപനത്തിനോട് രാജ്യം പൊരുതി കൊണ്ടിരുന്നപ്പോൾ അംബാസിഡർമാർ ആയിരുന്നവരാണ് ഡോക്ടർമാർ. ഈ പോരാട്ടത്തിലും ഡോക്ടർമാർ അർപ്പണ ബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു.

0Shares