
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം. കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പോലിസിൻ്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ അണിനിരന്നു.
പ്രതിഷേധകാരുടെ മുന്നിൽ നിന്നും ഏറെ പണിപ്പെട്ടാണ് പോലീസ് ഗവർണർക്ക് സുരക്ഷാ ഒരുക്കിയത്. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ സെനറ്റ് ഹാളിൻ്റെ വാതില്‍ അടച്ചും പോലീസ് സുരക്ഷ ശക്തമാക്കി. അകത്തുപ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. പ്രതിഷേധക്കാർ അകത്ത് പ്രവേശിക്കാതിരിക്കാൻ സര്‍വകലാശാലയുടെ ഗേറ്റ് പോലീസ് അടച്ചു. ഇതോടെ ഗേറ്റിന് പുറത്ത് പ്രതിഷേധം ശക്തമായി തുടർന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
