
കാസറഗോഡ്: കുമ്പള അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ബോയിലർ സ്ഫോടനമുണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. ഏകദേശം പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുമൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 9 പേരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാൾ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റവർ പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങി. മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിലാണ്. ഇതര സംസ്ഥാന തൊഴിലാളി നജീറുൽ അലി (20 ) ആണ് മരിച്ചത്.

അപകടസ്ഥലത്ത് പോലീസ് ജാഗ്രത പാലിക്കുകയാണ്. ജനം തടിച്ചുകൂടുന്നത് ഒഴിവാക്കി. പോലീസ് സംഘം സുരക്ഷാ മുൻകരുതലുകൾ എടുത്താണ് സ്ഥലത്ത് തുടരുന്നത്. രാത്രി ആയതിനാൽ അപകടത്തിന്റെ വ്യാപ്ത്തി വ്യക്തമല്ല. എന്നാൽ ഫാക്ടറിയുടെ ഒരു ഭാഗം തകർന്നു എന്നാണ് വിവരം. കാസർകോട്, ഉപ്പള കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം തീ അണയ്ക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൻ്റെ കെമ്രെക്, എറണാകുളം (CHEMREC, Ernakulam) വിഭാഗത്തിന് നൽകിയിട്ടുണ്ട്.

കുമ്പള അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ തികളാഴ്ച്ച വൈകിട്ട് 7 മണിയോടെയാണ് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം ഉണ്ടായത്. പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് വൻ അപകടം ഉണ്ടായത്. 20 ൽ അധികം തൊഴിലാളികൾ അപകട സമയം ഫാക്ടറിയിൽ ഉണ്ടായിരുന്നു. ഉഗ്ര സ്ഫോടന ശബ്ദത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി എന്നാണ് പറയുന്നത്.
