
കാസർകോട്: ജില്ലയിൽ ആകെ 38 ഗ്രാമപഞ്ചായത്തുകൾ, 3 മുൻസിപ്പാലിറ്റികൾ, ആറു ബ്ലോക്ക് പഞ്ചായത്തുകൾ, ഒരു ജില്ലാ പഞ്ചായത്ത് എന്നിവ ഉൾപ്പെടെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് തിരഞ്ഞെടുപ്പ് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ആകെ 725 വാർഡുകളിലേക്കായി 1242 പോളിസ്റ്റേഷനുകൾ സജ്ജീകരിക്കും. നഗരസഭകളിൽ 120 വാർഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. ഇങ്ങനെ ആകെ 1370 പോളിസ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ 92 ഡിവിഷനുകളിലേക്ക് ജില്ലാ പഞ്ചായത്തിൽ 18 ഡിഷനുകളിലേക്ക് ആണ് മത്സരം നടക്കുന്നത്. ആകെ 955 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് ജില്ലയിൽ നടക്കുന്നത് .
11,12,190 വോട്ടർമാരാണ് ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്താനായി ജില്ലയിലുള്ളത്. ഇതിൽ അഞ്ചു ലക്ഷത്തി ഇരുപത്തി നാലായിരത്തി ഇരുപത്തിരണ്ട് പേർ പുരുഷന്മാരും 5,88,156 പേർ വനിതകളുമാണ്. 12 ട്രാൻസ്ജെൻഡേഴ്സും ജില്ലയിൽ വോട്ടർമാരായുണ്ട്. 129 പ്രവാസി വോട്ടർമാർക്കും ജില്ലയിൽ വോട്ട് അവകാശമുണ്ട്. ഡിസംബർ 11ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ് രേഖപ്പെടുത്താനുള്ള സമയം. വൈകിട്ട് ആറുമണിക്ക് ക്യൂവിൽ നിൽക്കുന്ന മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും. ജില്ലയിലാകെ 119 പ്രശ്നബാധ്യത ബൂത്തുകളാണ് നിർണയിച്ചിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ കെൽട്രോൺ മുഖേന വെബ്കാസ്റ്റിംഗ് നടപടികൾ പൂർത്തീകരിച്ചു വരുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാതല മോണിറ്ററിംഗ് സെൻറർ പ്രവർത്തിക്കും.
