തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം അടക്കമുള്ള പ്രധാന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി യു.ഡി.എഫ് യോഗം ചേരും. ഇന്ന്(വെള്ളിയാഴ്ച്ച) വൈകിട്ട് 6.30ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം ചേരുക.
ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമവും യോഗത്തിലുണ്ടാകും എന്നാണ് സൂചന. ലീഗിന് നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്.
കേരള കോണ്‍ഗ്രസ് എമ്മും അധികമൊരു സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് ആവശ്യം. ഇതിൽ ഒരു സീറ്റ് കൊടുത്താൽ തന്നെ ആ സീറ്റ് പി.ജെ ജോസഫ് പക്ഷത്തിന് നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അതിന് മാണി തയ്യാറാകുമോ എന്നും സംശയമാണ്.