
വാഷിങ്ടണ്‍: വെടിനിർത്തൽ കാലാവധി തീരുന്നതിന് മുൻപ് യു.എസും ഇറാനും തമ്മിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത. ഇസ്‌ലാമാബാദിലെ ചർച്ച പരാജയപ്പെട്ടെങ്കിലും, ഏപ്രിൽ 21-ന് വെടിനിർത്തൽ കാലാവധി തീരുന്നതിന് മുൻപ് വീണ്ടും ചർച്ച നടന്നേക്കുമെന്നാണ് റിപ്പോർറ്റുകൾ പുറത്തുവരുന്നത്. ഇറാൻ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനീവയിലോ ഇസ്‌ലാമാബാദിലോ വീണ്ടും ചർച്ച നടത്താനാണ് ആലോചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പൂർണ്ണ പരാജയമാണെന്ന് പറയാനാകില്ലെന്നും ഇറാൻ ചില കാര്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കിയിരുന്നു. അതേസമയം ഹോർമൂസിൽ അമേരിക്ക ഉപരോധം ആരംഭിച്ചിരിക്കുന്നു എന്ന വാർത്തകളും പുറത്ത് വരുന്നു. കൂടുതൽ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ചെയ്യുന്നത്.
