
കാസർകോട്: പൊതു ജനങ്ങള്‍ക്ക് നവീന സാങ്കേതിക വിദ്യയുട സഹായത്തോടെ സുതാര്യമായി കാലതാമസം കൂടാതെ സേവനം ലഭ്യമാക്കുന്ന തരത്തില്‍ വില്ലേജ് ഓഫീസുകളെ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. വോര്‍ക്കാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളായി മാറ്റേണ്ടതുണ്ട്. കഴിഞ്ഞ ചുരുങ്ങിയ കാലം കൊണ്ട് 39 സ്മാര്‍ട്ട് വില്ലേജുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ വര്‍ഷവും അമ്പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെങ്കിലും ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ദയനീയമായ ഭൗതിക സാഹചര്യമുള്ള വില്ലേജ് ഓഫീസുകളുണ്ടായിരുന്ന പഴയ കാലം മാറിയെന്നും ഇപ്പോള്‍ ആധുനിക കാഴ്ചപ്പാടോടെ പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനം നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍ ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്, തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, ഹൗസിങ് ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.പി യൂസുഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ തുളസികുമാരി, റഹ്മത്ത് റസാക്ക്, വാര്‍ഡ് അംഗങ്ങളായ സദാശിവ നായക്, പി ഹാരിസ്, പൂര്‍ണിമ, പി വസന്ത, ടി ആനന്ദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
