
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (78) വേദിയിൽ പ്രസഗിക്കവെ വെടിയേറ്റു. വലതു ചെവിക്കാണ് വെടിയേറ്റത്. ചെവി പൊത്തിപ്പിടിച്ച് വേദിയിൽ ഇരുന്ന ട്രംപിനെ സുരക്ഷാ ഭടന്മാർ വളയുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ട്രംപ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ മൂന്നരയോടെ പെൻസില്‍വേനിയ സംസ്ഥാനത്തെ ബട്ലർ നഗരത്തില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അക്രമം. വേദിയില്‍ ട്രംപ് പ്രസംഗിക്കുമ്ബോള്‍ കുറച്ചകലെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തോമസ് മാത്യു ക്രൂക്ക്‌സ് (20) എന്ന യുവാവ് വെടിവയ്‌ക്കുകയായിരുന്നു. ഇയാളെ സുരക്ഷാസേന വെടിവച്ചുകൊന്നു. അക്രമിയുടെ വെടിവയ്പില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെൻസില്‍വേനിയയിലെ ബെഥേല്‍ പാർക് സ്വദേശിയായ അക്രമി റിപ്പബ്ലിക്കൻ അനുഭാവിയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽ അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനും തുടങ്ങി നിരവധി ലോക നേതാക്കൾ അപലപിച്ചു. ട്രംപിന്റെ സുരക്ഷയിൽ വീഴ്ച സംഭവിച്ചോ എന്നതിൽ സംശയം പ്രകടിപ്പിക്കുകയാണ് പാർട്ടി പ്രവർത്തകർ.
