
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്‌ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്‌സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പനി പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിൽ ജാഗ്രത തുടരുകയാണ്.
