
ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ഏറെ കാലമായി ഇന്ത്യ അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന മുഖ്യ കുറ്റവാളികളിൽ ഒരാളാണ് റാണ. സുരക്ഷയുടെ ഭാഗമായി റാണയുമായുള്ള ഉദ്യോഗസ്ഥരുടെ യാത്ര വിവരങ്ങൾ രഹസ്യമാണ്. ദില്ലിയിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. റാണയെ ദില്ലിയിൽ എത്തിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എന്‍.ഐ.എ നൽകിയിട്ടില്ല. എന്നാൽ സംഭവത്തിൽ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകുന്നുണ്ട്. റാണയെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ് ഉദ്യോഗസ്ഥർ. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.
