
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്. ബുധനാഴ്‌ച വൈകീട്ട് ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐ.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്. ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശം വച്ചിരിക്കുകയാണ് യു.ജി.സി.
ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും തത്സമയം കാണുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണം ഒരുക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാ ശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സി കത്ത് നല്‍കി.

സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിൻ്റെ ലൈവ് സ്ട്രീമിങ്ങ് വിദ്യാര്‍ഥികളും അധ്യാപകരും കാണുന്നതിന് പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കാനാണ് യു.ജി.സി കത്തിലൂടെ ആവശ്യപ്പെട്ടത്.
ബുധനാഴ്‌ച വൈകീട്ട് അഞ്ചുമണി മുതല്‍ ആറരവരെ അസംബ്ലി സംഘടിപ്പിക്കാനാണ് നിര്‍ദേശം. ചരിത്ര നിമിഷത്തിന് സാക്ഷിയാകുന്നതിന് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും യു.ജി.സി പറയുന്നു.
