
കൊച്ചി: കേരളതീരത്ത് കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കപ്പലിലെ കണ്ടെയ്‌നറുകളിൽ ചിലത് കടലിൽ വീണിട്ടുണ്ട്. 600 കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടെന്നാണ് വിവരം. രക്ഷിച്ചവരെ മംഗലാപുരം തീരത്തേക്ക് എത്തിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൻ്റെ കീഴിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മത്സ്യബന്ധന പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ പരിഗണനയില്‍ വരുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനം ഉണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളില്‍ നിലവിൽ സംശയങ്ങള്‍ ഇല്ല. അട്ടിമറി ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇന്ത്യൻ ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. തീപടര്‍ന്ന പിടിക്കുകയാണ്. തീ ആണയിക്കാനായില്ല. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആയതിനാൽ കപ്പലിലെ തീ നിയന്ത്രിക്കാനാകുന്നില്ല എന്നാണ് വിവരം. കപ്പൽ പൂർണ്ണമായും കത്തിയമരാനും മുങ്ങാനുമാണ് സാധ്യത.
