
സമീര്‍ മാങ്ങാട്
മാങ്ങാട് (കാസറഗോഡ്): കൊറോണയെന്ന മഹാമാരിയെ തുരത്താം, കാസറഗോഡിനെ ഉയര്‍ച്ചയിലെത്തിക്കാം കാസര്‍കോട്ടുകാരുടെ കച്ചവട തന്ത്രം ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. അത് അറബ് രാജ്യങ്ങളില്‍ വിജയത്തിൻ്റെ വെന്നികൊടിനാട്ടിയതുമാണ്. കൊറോണയുടെ വരവോടെ ഇന്ത്യമൊത്തം ചര്‍ച്ചയായതും കാസറഗോഡ് തന്നെ, കോവിഡ്19 ഏറ്റവുംകൂടുതല്‍ പോസറ്റിവായ ജില്ല. ചേര്‍ത്ത് വായിക്കാന്‍ കര്‍ണ്ണാടക പാത മണ്ണിട്ട് മൂടിയത് എല്ലാം കൊണ്ടും ഇന്ത്യയുടെ ചര്‍ച്ചാവിഷയമായി മാറി. സപ്ത ഭാഷ സംഗമാ ഭൂമിയായ കാസറഗോഡും ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്.
വിദഗ്ദ ചികിത്സക്കായി മംഗലുരുവിലെ ആശുപത്രികളെ ആശ്രയിച്ചിരുന്ന കാസറകോട്ടുകാര്‍ക്ക് കര്‍ണ്ണാടക അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചതോടു കൂടി ആരോഗ്യമേഖലയില്‍ തികച്ചും വേവലാതി സൃഷ്ട്ടിച്ചു. പത്തിലധികം ജീവനുകളാണ് പൊലിഞ്ഞത്. അതുകൊണ്ട് തന്നെ അവിടെനിന്നും കാസറകോടിൻ്റെ മാറ്റത്തിനു വേണ്ടിയുള്ള മുറവിളിയും ആരംഭിച്ചു.
നമ്മുടെ കുറവുകള്‍ എന്തെന്നുള്ള തിരിച്ചറിവ് ഓരോ കാസറകോടുകാരനുമുണ്ടായി തുടങ്ങി. പത്തോളം സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികള്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍, മറ്റ് വ്യാപാര സമുച്ഛയങ്ങള്‍ അങ്ങനെ പ്രഖ്യാപനങ്ങള്‍ അനവധി വന്നു കൊണ്ടേയിരിക്കുന്നു. ഇതൊക്കെ യാഥാര്‍ത്യമായി കാണാന്‍ കൊറോണക്കാലം കഴിയുന്നത് സ്വപ്നം കണ്ടിരിക്കുകയാണ് ഓരോരുത്തരും.
നമുക്കും ഒരുപാട് ചെയ്യാനുണ്ട്. രാഷ്ട്രീയ വേര്‍തിരിവ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ മാത്രമായി ഒതുക്കുക. എന്നാല്‍ ഒരുപാട് സമയം നമ്മുക്ക് കിട്ടും. ജില്ലയിലെ എല്ലാവരും വികസിത കാസറകോടിനായി മുന്നിട്ടിറങ്ങണം. കാസറകോടിൻ്റെ പേര് എടുത്തുപറയണം, അത് നമ്മുടെ മാറ്റത്തെ പറ്റി ആയിരിക്കണം.
വ്യവസായം, വ്യാപാരം, സാമ്പത്തികം, ആരോഗ്യം, ടെക്‌നിക്കല്‍, ടൂറിസം അങ്ങനെ എല്ലാമേഖലകളിലും കഴിവ് തളിയിച്ച ഒരു പറ്റം ആളുകളുള്ള നാട്. അങ്ങനെയുള്ളവരുടെ സമ്പത്തും കഴിവും സ്വന്തം നാട്ടില്‍ തന്നെയാവട്ടെ യെന്ന് തീരുമാനിച്ചാല്‍ കാസറകോടിൻ്റെ വളര്‍ച്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാവും. ഇപ്പറഞ്ഞ മംഗ്ലൂരുവിൻ്റെ വളര്‍ച്ചയില്‍ ഏറിയ പങ്കും കാസറകോട്ടുകരുടേതെന്ന് അറിയാത്തവര്‍ ആരാ ഉള്ളത്. അവിടെത്തെ വിദ്യാര്‍ത്ഥികളും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചികിത്സക്ക് പോയി ഭീമന്‍ സംഖ്യ ചെലവഴിക്കുന്നവരും നമ്മള്‍ തന്നെയല്ലേ. അതൊക്കെ എനിയെങ്കിലും ഇവിടെ തന്നെ വിനിയോഗിക്കാനാകണം. മണ്ണിട്ട് വേര്‍തിരിവ് കാണിച്ചവരുടെ മുമ്പില്‍ നമ്മുക്ക് നെഞ്ചും വിരിച്ചു നില്‍ക്കാം.
വ്യവസായ പ്രമുഖര്‍ പ്രഖ്യപിച്ച ഓഫറുകള്‍ നടപ്പാക്കിയാല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും, വിദ്യാഭ്യാസമേഖലയില്‍ പുരോഗതി കൈവരുക്കും, ടൂറിസം മേഖല വളരും, ഗതാഗത മേഖല വികസിക്കും, ടെക്‌നോളജി മേഖല ഉഷാറാവും, വ്യാപാര മേഖലയിലും തകര്‍പ്പന്‍ മുന്നേറ്റം തന്നെയുണ്ടാവും. ഇതൊക്കെ കൈവരിച്ചാല്‍ കര്‍ണാടകക്കാരും, കേരളത്തിൻ്റെ മറ്റ് ജില്ലക്കാരും കാസറകോട്ടേക്ക് ഒഴുകാന്‍ തുടങ്ങും. സാമ്പത്തികമായി വളരാനൊരു സുവര്‍ണ്ണാവസരം. കൊറോണ നിമിത്തം ലോകത്തിനു ക്ഷീണം സംഭവിക്കുമ്പോള്‍-അവഗണന മാത്രം കൈമുതലുള്ള കാസറകോട് ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറാനുള്ള നിമിത്തമാവട്ടെ…
