
തിരുവനന്തപുരം: സമാധി വിവാദവും മരണത്തിലെ സംശയവും കാരണം കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റുമാർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് പിന്നാലെ കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹമാണ് പുതിയ കല്ലറ പണിതാണ് സംസ്കരിച്ചത്. സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ ഗോപൻ്റെ രണ്ട് മക്കളും നിരവധി ആളുകളും പങ്കെടുത്തു. ആശുപത്രിയിൽ നിന്നും പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് സമാധി സ്ഥലം വിശാലമായി പണിതാണ് സംസ്കരിച്ചിരിക്കുന്നത്. രാത്രി വൈകുവോളം തുടർന്ന ചടങ്ങായിരുന്നു. മരണം സംബന്ധിച്ച കാര്യങ്ങളിൽ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം അന്വേഷണം ശക്തമാക്കാനാണ് പോലീസിൻ്റെ നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതേസമയം മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ മുസ്ലിം വിഭാഗത്തിന് എതിരെ ഉന്നയിച്ച പരാമർശത്തിൽ മകൻ സനന്ദൻ മാപ്പ് പറഞ്ഞു.
