ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ ഒന്നുമുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ ഒന്നുമുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ ഒന്നുമുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല. മോട്ടോർ വാഹന വകുപ്പാണ് കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. മന്ത്രി ആൻ്റെണി രാജുവിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

സർക്കാർ അംഗീകരിച്ചിട്ടള്ള പുക പരിശോധന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റിനായി എത്തുമ്പോൾ പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. ഗതാഗത നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രം പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിർദേശം.

ഇനിമുതൽ പിഴക്കുടിശിക വരുത്തുന്നവരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന നിർദേശവും റോഡ് സുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഇത് ചര്‍ച്ച ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

എ.ഐ കാമറ സ്ഥാപിച്ചതിന് ശേഷം റോഡ് അപകടങ്ങള്‍ കുറഞ്ഞതായാണ് യോഗം വിലയിരുത്തിയത്. എ.ഐ കാമറ സ്ഥാപിച്ച ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഇനിത്തില്‍ 130 കോടിക്ക് മുകളില്‍ സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. എന്നാല്‍ 25 കോടിയില്‍ താഴെ മാത്രമേ ഖജനാവിലേക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

0Shares