
കോഴിക്കോട്: ലൈംഗിക അതിക്രമ കേസിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാൻ ആകില്ലെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയിരുന്നു. “പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാ അപേക്ഷയ്‌ക്ക് ഒപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സെക്ഷൻ 354 എ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ല”, കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ശാരീരിക അവശതകളുള്ള, എഴുപത്തിനാല് വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭംഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു.

ലൈംഗിക പീഡനത്തെ കുറിച്ചും ഈ കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ചുമാണ് സെക്ഷൻ 354 എയിൽ പറയുന്നത്. സമ്മതമില്ലാത്ത ശാരീരിക ബന്ധമമോ സ്‌പഷ്ടമായ ലൈംഗിക പ്രവർത്തികളോ ലൈംഗികമായി ആക്രമിക്കാനുള്ള ശ്രമമോ ലൈംഗിക ചുവയുള്ള പരാമർശങ്ങളോ ആവശ്യങ്ങളോ ലൈംഗിക താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അഭ്യർത്ഥനകളോ നടന്നിട്ടുണ്ടെങ്കിൽ ഈ സെക്ഷൻ പ്രകാരം കേസ് എടുക്കാമെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരിയിൽ നന്തി ബീച്ചിൽ നടന്ന ക്യാമ്പിൽ വെച്ച് യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭംഗം വരുത്താൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാൽ ഇത് കള്ളക്കേസാണെന്നും പ്രതിക്കെതിരെ പ്രതികാരം ചെയ്യാൻ ശത്രുക്കളിൽ ചിലർ കെട്ടിച്ചമച്ച കഥയാണിതെന്നും അഭിഭാഷകരായ പി.വി ഹരിയും എം.സുഷമയും വാദിച്ചു. സംഭവം നടന്ന് ഏകദേശം ആറു മാസങ്ങൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കാലതാമസത്തിൻ്റെ കാരണം പ്രോസിക്യൂഷൻ വിശദീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പരാതിക്കാരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. യുവതി അവളുടെ കാമുകനൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നതെന്നും സംഭവ സമയത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്നും കുറ്റാരോപിതനെ കുറിച്ച് ആരും ഇത്തരത്തിലൊരു പരാതി പറഞ്ഞിട്ടില്ലെന്നും അഭിഭാഷകർ വാദിച്ചു. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. സമാനമായ ലൈംഗിക പീഡനക്കേസ് പ്രതിക്കെതിരെ മുമ്പും ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിൻ്റെ കാരണം വിശദീകരിക്കണമെന്ന് കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
