
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ്റെ കൊലപാതകത്തിന് കാരണം പകയെന്ന് പൊലീസ്. പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ച പ്രതികൾക്ക് എതിർപ്പുണ്ടാക്കി. കേസിൽ നാല് പ്രതികൾ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. നവീൻ, ശബരീഷ്, അനീഷ്, സുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾ കസ്റ്റഡിയിലാണെന്നും കൂടുതൽ പ്രതികളുണ്ടെന്നും എസ്.പി പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ഞായറാഴ്ച രാത്രി 9.30-നാണ് കുന്നങ്കാട് ഷാജഹാനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവദിവസം ഫ്ളക്‌സ് ബോർഡ് സ്ഥാപിക്കുന്നതിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. ശ്രീകൃഷ്ണ ജയന്തിയുടേയും ഗണേശോത്സവത്തിൻ്റെയും ഫ്ലക്‌സുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കുണ്ടായത്. കൂടാതെ പ്രതികളിലൊരാളായ നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു.
വടിവാളുമായി എത്തി സുജീഷ്, ശബരീഷ്, അനീഷ് എന്നിവർ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. ഷാജഹാനോടുള്ള വിരോധം മൂലം 2019 മുതൽ പ്രതികൾ സിപിഎമ്മുമായി അകന്നു കഴിയുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് പരിശോധിച്ചു വരികയാണെന്നും എസ്.പി വ്യക്തമാക്കി.

പ്രതികളായ എട്ടുപേരെ ചൊവാഴ്‌ച അന്വേഷണ സംഘം പിടികൂടിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികളിൽ മൂന്നുപേർ നഗരത്തിലെ ബാറിൽ എത്തിയതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തു വന്നു. രാത്രി ഏകദേശം 10.20 വരെ ഇവർ ബാറിലുണ്ടായിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഷാജഹാൻ്റെ മരണകാരണം കാലിനും കഴുത്തിനുമേറ്റ ആഴത്തിലുള്ള വെട്ടുകളാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ഞായറാഴ്‌ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു.

കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിൽ പത്ത് വെട്ടുകളേറ്റു. ഇവയില്‍ രണ്ടുവെട്ടുകള്‍ ആഴത്തിലുള്ളതാണ്. ഇടതുകാലിനും ഇടത് കൈയിലുമാണ് വെട്ടേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്ത് മയക്കുമരുന്ന് വിൽപനയ്‌ക്കെതിരെ ഷാജഹാൻ ചെറുത്തുനിൽപ്പ് നടത്തിയതിനെ തുടർന്ന് പ്രകോപിതരായ മയക്കുമരുന്ന് കച്ചവടക്കാരാണ് ആർഎസ്എസ് സംഘത്തിലുള്ളത്. ഗണേശ മഹോത്സവത്തിൽ ബോർഡ് ഉറപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഉടനടി കാരണമായി പറയപ്പെടുന്നത്.
