
കാസർകോട്: മോദി ഭരണത്തെ വെല്ലുന്ന വിധം ജനദ്രോഹനയങ്ങൾ അടിച്ചേൽപിക്കുന്ന ഇടത് ഭരണം ജനങ്ങൾ വെറുത്തതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് സർക്കാരിൻ്റെ ഫാസിസ്റ്റ് പ്രീണന നയങ്ങളും ന്യൂനപക്ഷ വിരുദ്ധ ചെയ്തികളും പ്രതിപക്ഷം കേരള ജനതക്ക് മുമ്പാകെ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ്. അതിനെയെല്ലാം ന്യായീകരിച്ചവർ തന്നെ ഇപ്പോൾ എല്ലാം വിളിച്ച് പറയുന്നു. ബി.ജെ.പിയുമായി ഉണ്ടാക്കിയ അന്തർധാരകളും ധാരണകളും അവർ തന്നെ ഏറ്റ് പറയുന്നു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ബി.ജെ.പിക്ക് ലോകസഭാ എം.പിയെ വിജയിപ്പിക്കാൻ ഒത്താശ ചെയ്യുകയും അതിനായി തൃശൂർ പൂരം അലങ്കോലമാക്കുകയും ചെയ്തതായി ഇടത് സർക്കാരിലെ ഘടകകക്ഷികൾ പോലും ആരോപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങൾ വെറുത്ത ഭരണത്തിനെതിരെ മുസ്ലിം ലീഗും യു.ഡി.എഫും ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശഭരണ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, സെക്രട്ടറി പാറക്കൽ അബ്ദുള്ള പ്രസംഗിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ തുടങ്ങി മുസ്ലിം ലീഗ് നേതാക്കളും മണ്ഡലം പഞ്ചായത്ത് തല ഭാരവാഹികളും പ്രവർത്തകരും മറ്റു പോഷക സംഘടനാ പ്രതിനിധികളും പങ്കടുത്തു.
