പാർട്ടി ഒന്നടങ്കം പ്രതിക്കൂട്ടിൽ; പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ അടക്കം 4 സി.പി.എം നേതാക്കളും ജയിലിലേക്ക്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

You are currently viewing പാർട്ടി ഒന്നടങ്കം പ്രതിക്കൂട്ടിൽ; പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ അടക്കം 4 സി.പി.എം നേതാക്കളും ജയിലിലേക്ക്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പേരിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ശിക്ഷാ വിധി ഉണ്ടായിരിക്കുന്നത്. പ്രതിപട്ടികയിൽ ഉണ്ടായിരുന്ന 24 പേരിൽ 10 പേരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്. ബാക്കിയുള്ള 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് വിധിപറയുകയാണുണ്ടായത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയി പ്രതികളെ രക്ഷപെടാൻ സഹായിച്ചു എന്നതാണ് കുറ്റം. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊടും ക്രൂരമായ കൊലപാതകത്തെ സി.പി.എം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ചു. പാർട്ടി അംഗങ്ങളും നേതാക്കളും പ്രതികളായിട്ടും സി.പി.എം ന്യായികരണം നടത്തുന്നു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്ന വാദമാണ് നിലവിൽ സിപിഎം പറയുന്നത്.

0Shares