
കാസർകോട്: പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത മദ്റസ മാനേജ്‌മെന്റ്റ് ജില്ലാ കമ്മിറ്റി. മാനേജ്‌മെന്റ്റ് കമ്മിറ്റിയുടെ മാസാന്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന ശേഷമാണ് ജില്ലാ ഭാരവാഹികൾ പ്രതികരിച്ചത്. വിഷയം ഗൗരവമുള്ളതാണെന്നും ഉസ്താദുമാർക്കിടയിലെ ക്രിമിനലുകളെ ഇല്ലാതാക്കാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി അധ്യക്ഷൻ സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട്, ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവർ പറഞ്ഞു. സമസ്തയുടെ MSRൽ ക്രിമിനൽ സ്വഭാവമുള്ള അബൂബക്കർ എങ്ങനെ കയറിക്കൂടി എന്നത് പരിശോധിക്കും. കൊല്ലം ജില്ലക്കാരനും മലപ്പുറത്ത് താമസക്കരനുമായ അബൂബക്കറിനെ MSR സംഘടിപ്പിക്കാൻ ജില്ലയിൽ നിന്നും ആരാണ് അവസരം ഒരുക്കിയത് എന്നതും അറിയേണ്ടതുണ്ട്. അതിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.


ഉസ്താദുമാരുടെ മുൻകാല ചരിത്രവും സ്വഭാവവും മനസ്സിലാക്കാൻ അതാത് കമ്മറ്റി ഭാരവാഹികൾ ശ്രമം നടത്തണം. പൂർണ്ണമായും മനസ്സിലാക്കിവേണം ജോലിക്ക് എടുക്കാൻ. ക്രിമിനൽ നടപടികൾ പള്ളികളിലോ മദ്രസകളിലോ ഉണ്ടായാൽ അതിന് കമ്മറ്റി ഭാരവാഹികൾ കൂടി ഉത്തരവാദികളാകും. ഇത്തരം സാഹചര്യങ്ങളിൽ അന്വേഷണവുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും സമസ്ത മദ്റസ മാനേജ്‌മെന്റ്റ് ജില്ലാ കമ്മിറ്റി ചാനൽ ആർ.ബിയോട് വ്യക്തമാക്കി.

