

കാസർകോട്: പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാൾ മരണപ്പെട്ടു. കാണാതായ ഒരു തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളും ഒഡീഷ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കണ്ണൂർ ഡി.ഐ.ജി രാജ് പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ അഴിത്തല അഴിമുഖത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ് കലക്ടർ പ്രതീക് ജയിൻ എന്നിവർ അഴിത്തല അഴിമുഖത്ത് എത്തിയിരുന്നു. ഫിഷറീസ് വകുപ്പും തീരദേശ പോലീസം രക്ഷാ ബോട്ടുകളിൽ തിരച്ചിൽ തുടരുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തുണ്ട്.

