
SPECIAL REPORT നിലമ്പൂർ: എട്ട് തവണ പിതാവ് ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലം. 9 വർഷത്തിന് ശേഷം മകൻ ആര്യാടൻ ഷൗക്കത്ത് ഇടത് കൈകളിൽ നിന്നും തിരിച്ചുപിടിച്ചു. ഇനി ബാവുട്ടി എന്ന ആര്യാടൻ ഷൗക്കത്ത് എം.എൽ.എയായി നിയമസഭയിലുണ്ടാകും. പിണറായിസത്തിനെതിരെയുള്ള ഭരണ വിരുദ്ധ വികാരമെന്ന യു.ഡി.എഫ് വാചകമാണ്, ഈ തെരഞ്ഞെടുപ്പിലൂടെ നിലമ്പൂർ നിവാസികൾ നടപ്പാക്കിയത്. പി.വി അൻവർ ഒറ്റക്ക് മത്സരിച്ച് കഴിവ് തെളിയിച്ചു. 11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് നിലമ്പൂർ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. മുസ്ലിം ലീഗിൻ്റെ വലിയ ഇടപെടലാണ് ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണകരമായത്. പി.വി അൻവറിനെ കൂടെക്കൂട്ടാൻ യു.ഡി.എഫിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും അത് സാധിച്ചില്ല. തുടർന്ന് പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി സതീശനുമായുള്ള വിയോചിപ്പ് പ്രകടമാക്കി അൻവർ ഒറ്റക്ക് മത്സരിക്കുകയാണുണ്ടായത്. ഇതാണ് മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞ സംഭവം.

അൻവറുമായുള്ള ചർച്ചകൾ പരാജയപെട്ടത് ശരിതന്നെയാണ്. അൻവറിന് വേണ്ടി മുസ്ലിം ലീഗ് രംഗത്തിറങ്ങിയിട്ടും വിഷയത്തിൽ പി.കെ കുഞ്ഞാലികുട്ടി നേരിട്ട് ഇടപെട്ടിട്ടും, ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പ് സമയം മുന്നണിക്കകത്ത് അസ്വാരസ്യങ്ങൾ വേണ്ട എന്നതിനാൽ ലീഗ് വിഷയം യു.ഡി.എഫ് ചെയർമാനിൽ ഒതുക്കി. എടുക്കുന്ന ഏതൊരു തീരുമാനവും സ്വാഗതം ചെയ്തു. അൻവറിനെ മാറ്റി നിർത്തിയ തീരുമാനം വന്നതോടെ, ഈ സംഭവത്തെയും എങ്ങനെ വോട്ടാക്കിമാറ്റാം എന്നതിലായി മുസ്ലിം ലീഗിൻ്റെ ആലോചന. രാഷ്ട്രീയ തന്ത്രശാലി കുഞ്ഞാലികുട്ടി അതിനായി ശ്രമം നടത്തി. കോൺഗ്രസിൻ്റെ പരമ്പരാഗത മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി നേരിട്ട് കളത്തിലിറങ്ങി, കൂടെ കോൺഗ്രസ്സിലെ ഓരോ നേതാക്കളും നിലമ്പൂരിലെ ഓരോ വീട്ടിലും വോട്ട് തേടിയെത്തി. കോൺഗ്രസ് പ്രവർത്തകർക്ക് പുറമെ ലീഗിലെ ഓരോ പ്രവർത്തകരും വലിയ ആവേശത്തിൽ രംഗത്ത് ഇറങ്ങി. വാശിയേറിയ പോരാട്ടം. നിലമ്പൂരിലെ ഗ്രൗണ്ട് റിപ്പോർട്ട് ഓരോ ദിവസവും കുഞ്ഞാപ്പ മനസ്സിലാക്കി, ഒറ്റക്ക് തന്ത്രങ്ങൾ മെനഞ്ഞു.

അൻവർ കൂടെയില്ലങ്കിലും മത്സരരംഗത്ത് വേണം എന്ന ആശയം മനസ്സിൽ ഉദിച്ചു. ഏറെ റിസ്കുള്ള രാഷ്ട്രീയത്തിൽ അപൂർവ്വമായി ചെയ്യുന്ന ഒറ്റമൂലിയാണിത്. പി.വി അൻവർ രംഗത്ത് വന്നതോടെ കളം കൂടുതൽ മുറുകി. ഇടത് കോട്ടയിൽ വലിയ വിള്ളലുണ്ടാക്കാൻ അൻവറിന് സാധിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ വിജയം സ്വപ്നം കണ്ട ഇടത് നേതാക്കൾക്കും പിണറായിക്കും മുഖത്തേറ്റ തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ്. സ്വരാജിൻ്റെ ജന്മനാട്ടിലും വോട്ട് ബാങ്ക് തകർന്നു. സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി. ഇടത് കോട്ടകളിലെ വോട്ടുകളിൽ വിള്ളലുണ്ടാക്കി യു.ഡി.എഫിനെ പരോക്ഷമായി സഹായിക്കാനും ശക്തി തെളിയിക്കാനും അൻവറിന് സാധിച്ചു. മുന്നണി പ്രവേശനം സാധ്യമാക്കാനും മാറ്റി നിർത്തിയവർ തന്നെ കൂടെകൂട്ടനുമുള്ള ഒറ്റമൂലിയായി ഈ തെരഞ്ഞെടുപ്പ്. കുഞ്ഞാപ്പയുടെ രഹസ്യ നീക്കമാണ് നാടകീയമായി അൻവർ അവസാന ഘട്ടം നടപ്പാക്കിയത്. കോൺഗ്രസ് നേതാക്കളിൽ ചിലർ അൻവറിനെ പരസ്യമായി അകറ്റിയപ്പോൾ മുസ്ലിം ലീഗ് രഹസ്യമായി രാഷ്ട്രീയ തന്ത്രം പുറത്തെടുത്തു. പി.വി അൻവറിനെ കൂടുകൂട്ടാനും യു.ഡി.എഫ് മുന്നണിയുടെ ഭാഗമാക്കാനും മുസ്ലിം ലീഗ് നിരന്തര ശ്രമം നടത്തിയിരുന്നു. ഈ ശ്രമങ്ങൾക്കെല്ലാം തിരിച്ചടി ഉണ്ടായതോടെയാണ് ഇതിനെല്ലാം മറുപടിയായി ഈ ഒറ്റമൂലി സാധ്യമാക്കിയത്. നിലമ്പൂരിലെ ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിലെ എന്നും ഓർക്കപെടുന്ന തെരഞ്ഞടുപ്പായി മാറും.

- നിലമ്പൂരിലെ വോട്ട് നില ഇങ്ങനെയാണ്:-
- ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) – 77,737 (ലീഡ് 11,077).
- എം സ്വരാജ് (എൽഡിഎഫ്) – 66,660
- പി വി അൻവർ 19,760
- മോഹൻ ജോർജ് (ബിജെപി) – 8,648
- നോട്ട – 630
