
ശ്രീനഗര്‍ / ചെന്നൈ: ജമ്മു കാശ്‌മീരിലും തമിഴ്‌നാട്ടിലും ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിശോധന. ജമ്മു കാശ്‌മീരിലെ ഏഴ് ജില്ലകളില്‍ 15 കേന്ദ്രങ്ങളിലും തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
അനന്തനാഗിലെ നാല് ഇടങ്ങളിലും ഷോപിയാനിലെ മൂന്നിടങ്ങളിലും ബുദ്ഗാം, ശ്രീനഗര്‍, പൂഞ്ച് എന്നിവിടങ്ങളില്‍ രണ്ട് വീതം കേന്ദ്രങ്ങളിലും ബാരാമുള്ള, രജൗരി എന്നിവിടങ്ങളിലെ ഓരോ ഇടങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

പാകിസ്താന്‍ പിന്തുണയുള്ള ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് എന്‍.ഐ.എ കേസെടുത്തത്. സി.ആര്‍.പി.എഫും ജമ്മു കാശ്‌മീർ പോലീസും പരിശോധനയില്‍ സഹകരിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ മധുര, ചെന്നൈ, ഡിണ്ടിഗല്‍, തേനി ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പി.എഫ്.ഐ മേഖല നേതാവ് അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ 10 പേരെ എന്‍.ഐ.എ അറസ്റ്റു ചെയ്‌തിരുന്നു.
