
മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ദേശീയപാത 66ല്‍ കുന്ന് ഇടിഞ്ഞാണ് വൻ അപകടം ഉണ്ടായിരിക്കുന്നത്.


ടാങ്കർ അടക്കമുള്ള നിരവധി വാഹങ്ങൾക്ക് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മണ്ണിനടിയിൽ പെട്ടുപോയ കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ 5 പേരും മറ്റു രണ്ടുപേരുമാണ് മരണപ്പെട്ടത്. റോഡിൻ്റെ ഒരു വശം പുഴയാണ്. മണ്ണ് ഇടിഞ്ഞു വീണതോടെ റോഡിലുണ്ടായിരുന്ന രണ്ട് ടാങ്കർ ലോറികൾ നദിയിലേക്ക് മറിഞ്ഞുവീണു. ചൊവ്വാഴ്ച്ചയാണ് അപകടമുണ്ടായത്. സമീപത്തെ ഒരു ചായക്കടയും വീടും തകർന്നതായാണ് വിവരം.

