സംഘപരിവാര്‍ നടത്തുന്ന മുസ്‌ലിം വേട്ട; ത്രിപുരയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളുമായി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അല്‍ ജസീറ റിപ്പോര്‍ട്ട്

  • Post category:articles
  • Reading time:2 mins read
You are currently viewing സംഘപരിവാര്‍ നടത്തുന്ന മുസ്‌ലിം വേട്ട; ത്രിപുരയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളുമായി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അല്‍ ജസീറ റിപ്പോര്‍ട്ട്

ത്രിപുരയില്‍ മുസ്‌ലീങ്ങൾക്ക് എതിരേ നടന്ന ഹിന്ദുത്വ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയിലെ റിപ്പോര്‍ട്ട്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് അല്‍ ജസീറ പ്രതിനിധി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബി.ജെ.പി ഭരണത്തില്‍ ത്രിപുരയില്‍ മുസ് ലിങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. ത്രിപുരയിലെ ഹിന്ദുത്വ ആക്രമണ സംഭവങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതാണ് അല്‍ ജസീറ റിപ്പോര്‍ട്ട്.

ത്രിപുരയില്‍ 16 പള്ളികള്‍ക്ക് നേരെ ആക്രമണം അരങ്ങേറിയതായും മുസ് ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കയിടങ്ങളിലും രാത്രിയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. പുറത്ത് നിന്നുള്ളവര്‍ ഗ്രാമങ്ങളിലെത്തി പള്ളികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പലയിടത്തും ശബ്ദം കേട്ട് ഗ്രാമീണര്‍ ഉണര്‍ന്നതോടെ അക്രമികള്‍ രക്ഷപ്പെട്ടതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 23ന് രാത്രി 10 മണിയോടെ ത്രിപുരയിലെ ലിറ്റണ്‍മിയയില്‍ അക്രമികള്‍ പള്ളി കത്തിക്കാന്‍ ശ്രമിച്ചത് ഒരു ഗ്രാമീണന്‍ വിശദീകരിക്കുന്നുണ്ട്. അക്രമികള്‍ പള്ളിമുറ്റത്തെ വിറകുകളും നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന പായകളും അഗ്‌നിക്കിരയാക്കി.

പള്ളിയുടെ അകത്തേക്ക് മണ്ണണ്ണ ഒഴിച്ച് പള്ളി പൂര്‍ണമായും കത്തിക്കാനും ശ്രമം നടന്നിരുന്നു. എന്നാല്‍, ശബ്ദം കേട്ട് ഗ്രാമീണര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് പ്രതികാരമായാണ് വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ മുസ് ലിങ്ങള്‍ക്കെതിരേ ആക്രമണം അരങ്ങേറിയത്.

ഹിന്ദുത്വ സംഘടനകള്‍ ത്രിപുരയില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും മുസ് ലിങ്ങള്‍ക്കും പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങളും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ത്യയെ ഹിന്ദു രാജ്യമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ സംഘടനകളും അതിന് നേതൃത്വം നല്‍കുന്ന ആര്‍.എസ്എ.സ്സുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ മിക്ക മുന്‍നിര നേതാക്കളും രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ആര്‍.എസ്എ.സ്സിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ത്രിപുരയില്‍ 3.7 ദശലക്ഷം ജനസംഖ്യയുള്ള മുസ് ലിങ്ങള്‍, സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ത്രിപുരയിലെ മുസ് ലങ്ങള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചൊവ്വാഴ്ച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആക്രമണങ്ങള്‍ തടയാന്‍ അവർ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

0Shares