
കണ്ണൂർ: മാടായി കോളേജിലെ നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി. അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥിതന്നെ എം.പിക്കെതിരെ രംഗത്ത് വന്നു. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി ടി.വി നിധീഷ് ആരോപിച്ചു. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു. ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളേജിൽ നിയമനം നൽകിയത്. നിയമനം സുതാര്യമെന്ന എംകെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാർത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങൾ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു. പത്തു ലക്ഷത്തിലധികം രൂപ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചതെന്നും നിധീഷ് ആരോപിച്ചു. അതേസമയം സംഭവത്തിൽ വഴിവിട്ട ഇടപെടൽ ഉണ്ടായിട്ടില്ലന്ന് എം.പി പ്രതികരിച്ചു. ഒരാളുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. നിയമനത്തിൽ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെയാണ് എം.പി ക്കെതിരെ രംഗത്തുള്ളത്.
