
കാസര്‍കോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും മരിച്ച നിലയില്‍. പത്താം ക്ലാസുകാരിയുടെയും നാൽപ്പത്തിരണ്ടുകാരൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും മൃതദേഹം തൊട്ടടുത്ത വനത്തിൽ നിന്നും തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും നാടുവിട്ടുകാണും എന്ന നിഗമനത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. എന്നാൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം മുന്നോട്ട് പോയില്ല. അതിനിടെയാണ് മൊബൈൽ ഫോൺ സ്വിച് ഓഫ് ആയ സ്ഥലം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ പോലീസ് തീരുമാനിച്ചത്. ലാസ്റ്റ് ടവർ സിഗ്നൽ ലഭിച്ച കാട്ടിൽ ഇരുവർക്കും വേണ്ടി തിരച്ചിൽ നടത്തി. പോലീസും നാട്ടുകാരും സന്നദ്ധ പ്രവത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരേയും കാണാതായി ഇരുപത്തിയാറാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ മൃതദേഹങ്ങൾക്ക് തൊട്ടടുത്ത് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കം ഉള്ളതായി സംശയിക്കുന്നു. മരണ കാരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയില്ല. ഇരുവരും പ്രണയത്തിലായിരുന്നോ എന്നതും അന്വേഷിച്ച് വരികയാണ്.
