
കാസര്‍കോട്: പൈവളികയിൽ നിന്നും കാണാതായ പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് രൂക്ഷ വിമർശനം. ഹൈക്കോടതിയാണ് രൂക്ഷമർശനം നടത്തിയത്. സംഭവത്തിൽ പോലീസിനോട് വിശദീകരണം തേടിയ ഹൈക്കോടതി, കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് എന്താണ് ചെയ്തതെന്നും ചോദിച്ചു. ഒരു വി.വി.ഐ.പിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പോലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തിനുമുന്നിൽ വി.വി.ഐ.പിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് ഡയറിയുമായി നാളെ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, 15കാരിയുടെയും കൂടെയുണ്ടയിരുന്ന പ്രദേശവാസിയും പരിചയക്കാരനുമായ ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജീർണിച്ച് ഉണങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡി.എന്‍.എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. മരിച്ച സ്ഥലത്ത് ഇരുവരുടെയും മൊബൈൽ ഫോൺ കണ്ടെത്തയിട്ടുണ്ട്.
ഫെബ്രുവരി 12 നാണ് ഇരുവരെയും കാണാതായത്.
