ആർത്തവ അവധിയും പ്രസവ അവധിയും; സംസ്ഥാനത്ത് എല്ലാ സർവകലാ ശാലകളിലും അനുവദിച്ചു

You are currently viewing ആർത്തവ അവധിയും പ്രസവ അവധിയും; സംസ്ഥാനത്ത് എല്ലാ സർവകലാ ശാലകളിലും അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സർവ്വകലാ ശാലകളിലും ആർത്തവ അവധിയും പ്രസവ അവധിയും. ഹാജർ 73 ശതമാനമായി നിശ്ചയിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ സർവ്വകലാ ശാലകൾക്ക് ഉന്നത വിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

കുസാറ്റ് മാതൃകയിൽ കേരളത്തിലെ മുഴുവൻ സർവകലാ ശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാ ശാലകളിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു വ്യക്തമാക്കിയിരുന്നു.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാ ശാലയാണ് കേരളത്തിൽ ആദ്യമായി ആർത്തവ അവധി നൽകുന്നത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് തീരുമാനം. നിലവിൽ 75% ഹാജരുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ്. ചാൻസലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണണ് സാധാരണയായി ചെയ്യാറുള്ളത്.

എന്നാൽ, ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, അപേക്ഷ മാത്രം നൽകിയാൽ മതി. വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എം.ജി സർവകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധിയും നൽകിയത്.

0Shares