
കിംഗ്സ്റ്റണ്‍: ജമൈക്കയുടെ ഒളിപിംക് സ്‌പ്രിന്റിംഗ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് സാമ്പത്തിക തട്ടിപ്പില്‍ കോടികള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ജമൈക്കന്‍ നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്‌സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡിൻ്റെ (എസ്.എസ്.എല്‍) അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന പന്ത്രണ്ട് മില്യണ്‍ ഡോളര്‍ (97.5 കോടി രൂപ) ആണ് താരത്തിന് നഷ്ടമായത്. 12,000 ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിൻ്റെ അക്കൗണ്ടില്‍ ബാക്കിയുള്ളത്. സ്ഥാപനം പണം തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കും.
റിട്ടൈയര്‍മെണ്ട് ജീവിതത്തിനായും സ്വന്തം മാതാപിതാക്കള്‍ക്കായും നീക്കിവച്ച പണമാണ് നഷ്ടമായതെന്ന് ഉസൈന്‍ ബോള്‍ട്ടിൻ്റെ അഭിഭാഷകനായ ലിൻ്റെണ്‍ പി.ഗോര്‍ഡന്‍ പറഞ്ഞു. 2017ലായിരുന്നു ഉസൈന്‍ ബോള്‍ട്ട് കരിയറില്‍ നിന്ന് വിരമിച്ചത്.

അതേസമയം, കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്ന് കിംഗ്സ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എസ്.എല്‍ ജനുവരി 12ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചതായും ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും കമ്പനി വ്യക്തമാക്കി.
എസ്.എസ്.എല്ലിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ജമൈക്ക കോണ്‍സ്റ്റബുലറി ഫോഴ്‌സ് മാധ്യമങ്ങളെ അറിയിച്ചു. എസ്.എസ്.എല്‍ തട്ടിപ്പ് വിവാദത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിഗല്‍ ക്ളാര്‍ക്കും വ്യക്തമാക്കി.
