
കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ തൊഴിലാളികൾക്ക് കൊടിയ പീഡനം. കമ്പനി നിർദേശിച്ച ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെയാണ് ക്രൂരപീഡനത്തിന് ഇരയാക്കുന്നത്. കമ്പനിയിലെ ജീവനക്കാരായ യുവാക്കളുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കൊച്ചി ആസ്ഥാനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴിൽ വകുപ്പും പോലീസും അറിയിച്ചു.
പ്രചരിക്കുന്നത് മാസങ്ങൾ പഴക്കമുള്ള ദൃശ്യങ്ങൾ എന്നാണ് വിവരം. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് കരുതുന്നു. ടാർജറ്റ് അച്ചീവ് ചെയ്യാത്തതിൻ്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികൾ കമ്പനി ജീവനക്കാർക്ക് നൽകിയിരുന്നത്. ഇത് സംബന്ധിച്ച് ഒരാഴ്ച മുമ്പ് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നതായും സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ വ്യക്തമാക്കുന്നു.
