
ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: കാസർകോട് പുതിയ ബസ്റ്റാന്റിനകത്ത് ബസ്സുകളുടെ അമിത വേഗത യാത്രക്കാർക്ക് ഭീഷണിയാകുന്നു. അപകടവും മരണവും ഏതു സമയവും സംഭവിക്കാം എന്നതാണ് അവസ്ഥ. ബസ്റ്റാണ്ടിലേക്ക് ബസുകൾ കയറുന്ന ഇടത്തും ബസ്റ്റാന്റിൽ നിന്നും ബസുകൾ പോകുന്ന ഇടത്തും ഹംപുകൾ സ്ഥാപിച്ച് വേഗത കുറയ്ക്കണമെന്നാണ് ആവശ്യം. ദേശിയപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ പല റൂട്ടിലും ഓടുന്ന ബസ്സുകൾക്ക് സമയ ക്രമം പാലിക്കാൻ സാധിക്കാറില്ല. ഇതേ തുടർന്ന് ബസ്റ്റാന്റിൽ ലഭിക്കുന്ന ചുരുങ്ങിയ സമയവും അതിവേഗം ബസ്സ് ഓടിച്ചാണ് ഡ്രൈവർമാർ മുതലാക്കുന്നത്. ഈ കാര്യങ്ങളിൽ പ്രൈവറ്റ് ബസ്, KSRTC ബസ് എന്ന വേർതിരിവില്ല. പലപ്പോഴും ബസുകളുടെ അമിത വേഗത പലരെയും മരണ വെപ്രാളത്തിൽ കൊണ്ടെത്തിക്കുന്നു. പല ബസുകളും പെട്ടന്ന് ബ്രെക്കിട്ട് നിർത്തുന്നതും അപകടം കൂടാതെ ജീവൻ രക്ഷാർത്ഥം യാത്രക്കാർ ഓടുന്നതും നിത്യ സംഭവങ്ങളായി കാണുന്നു.

കൊട്ടകണി കല്യാൺ സിൽക്സിലേക്ക് പോകുന്ന റോഡിലും ബസ്റ്റാന്റിൽ നിന്നും ബസുകൾ കയറുന്നത് അതിവേഗത്തിലാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാൽനടയാത്രക്കാർക്കും മറ്റു വാഹന യാത്രക്കാർക്കും അമിത വേഗതതന്നെയാണ് ഭീഷണി. ഹംപ് നിർമ്മിച്ചാൽ ബസുകളുടെ വേഗത കുറയ്ക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകും. ഇതോടെ അപകടം കൂടാതെ സുഗമമായ യാത്ര ഒരുങ്ങുമെന്ന് യാത്രക്കാരും സമീപത്തെ വ്യാപാരികളും പറയുന്നു. ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
