
കാസർകോട് : ദേലംപാടി ഗ്രാമ പഞ്ചായത്തിൽ വാർഡ് വിഭജനത്തിലെ ക്രമകേട് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൻ്റെ അന്തിമ വിധിക്ക് ശേഷമെ അന്തിമ വാർഡ് വിഭജനത്തിന് അന്തിമ രൂപം നൽകാവു എന്ന് ഹൈകോടതി നിർദ്ദേശിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.കെ. ദാമോദരൻ, കെ.പി. സിറാജുദ്ദീൻ എന്നിവർ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ദേലംപാടി ഗ്രാമപഞ്ചായത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രകൃതി ദത്തമായ അതിരുകൾ കാണിക്കാതെയും ചിലരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ് വാർഡ് വിഭജനം നടത്തിയത് എന്ന് ഹരജിയിൽ ആരോപിച്ചു. പഴയ 9,10 വാർഡുകളുടെ അതിർത്തികൾ നിർണ്ണ യിച്ചിരിക്കുന്നത് തികച്ചും അശാസ്ത്രീയമായിട്ടാണ്. പഴയ 15ാം വാർഡിനെ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പഴയ പതിനാറാം വാർഡിൻ്റെ ഒരു ഭാഗംചേർത്ത് വിഭജിച്ചിരിക്കുകയാണ്. ഇത് ചൂണ്ടികാട്ടി നിരവധി പരാതികൾ ഡിലിമിറ്റേഷൻ സമിതിക്ക് നൽകിയെങ്കിലും കരട് വിജ്ഞാപന പ്രകാരമുള്ള വാർഡുകൾ അതെപടി അന്തിമമായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ മേൽ പ്രാഥമിക വാദം കേട്ട കോടതി, ഹരജി ഫയലിൽ സ്വീകരിക്കുകയും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. ഹരജിക്കാർക്ക് വേണ്ടി ഹൈകോടതി അഭിഭാഷകൻ അഡ്വ: മുഹമ്മദ് ഷാഫിയാണ് ഹജാരായത്.
