
എറണാകുളം: ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം പെൺകുട്ടിയെ ലോഡ്ജിൽ കണ്ടതായാണ് മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. ഒരു യുവാവും പെൺകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി പറയുന്നു. വാർത്ത പത്രത്തിൽ വന്നപ്പോഴാണ് ലോഡ്ജിൽ കണ്ട പെൺകുട്ടിയാണെന്ന് മനസിലായതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്നുമാണ് മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നതായും പറയുന്നു. അതേസമയം സംഭവം ലോഡജ് ഉടമ നിഷേധിച്ചു. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നോടുള്ള വൈരാഗ്യം മൂലമാണ് ഈ ആരോപണമെന്നുമാണ് ലോഡ്ജ് ഉടമയുടെ പ്രതികരണം.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായത്. ബന്ധുവിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് സംഘവും ഒടുവിൽ സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജസ്ന തിരോധാനം ഇപ്പോഴും അന്വേഷണ ഭാഗമായി തുടരുന്നു.
