
കാസറഗോഡ്: മഞ്ചേശ്വരത്ത് കടലിൽ കാണാതായ കൗമാരക്കാരൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച മാതാപിതാക്കൾക്കൊപ്പം കടൽക്കരയിൽ ഇരിക്കവെ തിരമാലയിൽപ്പെട്ട് കാണാതായ മുഹമ്മദ് സൈനുൽ ആബിദിൻ്റെ മൃതദേഹമാണ് മഞ്ചേശ്വരം ഹാർബറിന് സമീപത്ത് നിന്നും കണ്ടെത്തിയത്. മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖ്- റസീന ദമ്പതികളുടെ മകനാണ് 18 വയസ്സുകാരനായ സൈനുൽ ആബിദ്. കുമ്പള, മംഗളുരു കോസ്റ്റൽ പോലീസിൻ്റെ സംയുക്ത തിരച്ചിലിലാണ് വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മഞ്ചേശ്വരം കുണ്ടുകൊളക്കെ കടൽത്തീരത്ത് ബുധനാഴ്ച വൈകിട്ട് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു സൈനുൽ ആബിദ്. ഓട്ടിസം ബാധിച്ച കൗമാരക്കാരൻ പെട്ടെന്നുണ്ടായ തിരയിൽ പെടുകയായിരുന്നു. മാതാപിതാക്കളും കടൽ തീർത്തുള്ളവരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മഞ്ചേശ്വരം പോലീസ്, ഉപ്പള ഫയർ ഫോഴ്സ്, കോസ്റ്റൽ പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വ്യാഴാഴ്ച രാവിലെ മുതൽ വീണ്ടും ആരംഭിച്ച തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സൈനുൽ ആബിദിൻ്റെ മരണം നാടിനെ കണ്ണീരിലാക്കി.
