
സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിൽ മരിച്ചത് 66 സ്ത്രീകൾ. പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് പ്രകാരം ആണ് ഈ കണക്ക്.2016ല്‍ മാത്രം മരിച്ചത് 25 സ്ത്രീകളാണ്. 2017ല്‍ 12 പേരും 2018ല്‍ 17 പേരും 2019ലും 2020ലും ആറ് പേര്‍ വീതവുമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2018ല്‍ 2046, 2019ല്‍ 2991, 2020ല്‍ 2715 എന്നിങ്ങനെയാണ് ഭര്‍തൃവീട്ടുകാരുടെ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍.
സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവും നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കാര്യമായ കുറവുണ്ടാവുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്.വിസ്മയയുടേയും അര്‍ച്ചനയുടേയും മരണം സംസ്ഥാനത്തിന്‍റെ വളരെ മോശം അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
