ഞെട്ടല്‍ വിട്ടുമാറാതെ വിമാന യാത്രക്കാരി; പ്രതിഷേധക്കാരുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നി, ഗര്‍ഭിണികളും കൊച്ചുകുഞ്ഞുങ്ങളും പരിഭ്രാന്തരായി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഞെട്ടല്‍ വിട്ടുമാറാതെ വിമാന യാത്രക്കാരി; പ്രതിഷേധക്കാരുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നി, ഗര്‍ഭിണികളും കൊച്ചുകുഞ്ഞുങ്ങളും പരിഭ്രാന്തരായി

കണ്ണൂര്‍: ഗര്‍ഭിണികളും കൊച്ചുകുഞ്ഞുങ്ങളും പ്രായമായവറം ഉൾപ്പെടെയുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കി വിമാന യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനൊരുങ്ങിയതിൻ്റെ ഞെട്ടല്‍ മാറിയിട്ടില്ല ബിന്ദുവിന്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയെന്ന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ വി.സി ബിന്ദു മാധ്യമങ്ങളോട് പറയുന്നു.

“വിമാനത്താവളത്തില്‍ വച്ചുതന്നെ പ്രതിഷേധക്കാരുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ പോലും അനാവശ്യ പ്രകോപനമുണ്ടാക്കി. എല്ലാ യാത്രക്കാരും കയറിയ ശേഷമാണ് അവര്‍ കയറിയത്. 3.50ന് പുറപ്പെട്ട വിമാനം അഞ്ചുമണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സീറ്റ് ബെല്‍റ്റ് ഊരാമെന്ന നിര്‍ദേശം വരുന്നതിനുമുമ്പ് ഇവര്‍ എഴുന്നേറ്റു. ഇങ്ങനെ ചെയ്യരുതെന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കര്‍ശനമായി പറയുന്നത് കേട്ടാണ് ഞങ്ങള്‍ തിരിഞ്ഞുനോക്കിയത്. പിന്നീട് അവര്‍ മുദ്രാവാക്യം വിളിച്ച്‌ മുഖ്യമന്ത്രി ഇരിക്കുന്നതിൻ്റെ പിറകുവശത്തേക്ക് ഓടുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ എല്ലാവരും ഞെട്ടിത്തരിച്ചുനിന്നു’.

‘വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബഹളമുണ്ടായതോടെ എല്ലാവരും പരിഭ്രാന്തരായി. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ആദ്യം അവരെ സംസാരിച്ച്‌ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ‘സ്ഥലകാലബോധമില്ലേ, പ്രതിഷേധിക്കാനുള്ള ഇടം ഇതാണോ’ എന്നൊക്കെ ജയരാജന്‍ അവരോട് ചോദിക്കുന്നത് കേട്ടു. വേറെയും യാത്രക്കാരുള്ളത് ഓര്‍ക്കണം, പുറത്ത് പ്രതിഷേധിക്കാന്‍ ഇടമുണ്ടല്ലോ എന്നൊക്കെ പരമാവധി പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ കൂടുതല്‍ ആക്രോശത്തോടെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തപ്പോഴാണ് ഇ.പി അടക്കമുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത്’- ബിന്ദു പറഞ്ഞു. വയനാട്ടിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ മടങ്ങുകയായിരുന്നു ബിന്ദു.

0Shares