
കാസറഗോഡ്: ജനറൽ ആശുപത്രിയിലെ സർജൻ ഡോ.അഭിജിത്ത് ദാസിൻ്റെ വീട് ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ ആശുപത്രിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ധർണ ഡോ.ജമാൽ അഹ്മദ് എ ഉൽഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ മുൻ പ്രസിഡൻ്റ് ഡോ.സുനിൽ ചന്ദ്രൻ പി.വി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സതീഷൻ ടി, ട്രഷറർ ഷാജി.കെ, ഡോ.സപ്ന എ ബി, അൻസമ്മ തോമസ്, ലയ മത്തായി, മാഹിൻ കുന്നിൽ, അംബിക കെ, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധം അറിയിച്ച് ഐ.എം.എ: കാഞ്ഞങ്ങാട് മാവുങ്കാലിൽ ഡോക്ടർ ദമ്പതികളുടെ വാടക വീട് ആക്രമിച്ചതിലും കാർ തകർത്തതിലും ഐ.എം.എ ശക്തിയായി പ്രതിഷേധിച്ചു. ആശുപത്രികളിലേക്കുള്ള അക്രമം വീട്ടിലേക്കും വ്യാപിച്ചിരിക്കയാണ്. ഇത്തരം പ്രവണതകൾ ജില്ലയിൽ ചികിൽസാ രംഗത്ത് ദൂരവ്യാപകമായ പ്രത്യഘാതമുണ്ടാക്കും. ഇത് മറ്റു ജില്ലകളിൽ നിന്ന് ഇവിടെ ജോലി ചെയ്യുന്ന ഡോക്ടർമാരെ നിരുൽസാഹപ്പെടുത്തുകയും ജില്ലയിലുള്ള ഡോക്ടർമാരുടെ കുറവ് ഒന്ന് കൂടി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടു പിടിച്ച് തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനും താമസിക്കാനുമുള്ള സാഹചര്യമുണ്ടാകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
