
കൊച്ചി: പ്രമുഖ സിനിമാ നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബര്‍ എട്ടിന് പറയും. കേരളം ഉറ്റുനോക്കുന്ന കേസിലെ വിധിയാണ് വരാനിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. എന്നാൽ ഏവരും ഉറ്റുനോക്കുന്നത് ജനപ്രിയ നടനായ ദിലീപിൻ്റെ പേരാണ്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണക്കിടെ ഇതുവരെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സിനിമാ സെറ്റിൽ നിന്നും മടങ്ങുമ്പോൾ നടിയെ വാഹനത്തിലിട്ട് ബലമായി ഉപദ്രവിക്കുകയായിരുന്നു. ലൈംഗികമായി പീഡിപ്പിക്കാനായി ശ്രമം. ക്രൂര ആക്രമണം നടത്തുമ്പോൾ വാഹനം കൊച്ചിയിൽ ഓടിക്കൊണ്ടിരുന്നു എന്നതാണ് യാത്രാഥ്യം. വാഹനത്തിനകത്ത് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത് പുറംലോകം അറിയാതിരിക്കാൻ പ്രതികൾ ശ്രദ്ധിച്ചിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം നദിയെ ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായത്. പിന്നീടാണ് സംഭവം പുറംലോകം അറിഞ്ഞതും കേരളം ഞെട്ടിയതും.
സംഭവത്തിൽ വലിയ വിവാദമാവുകയും നടൻ ദിലീപ് ഉൾപ്പെടെ ജയിലിലാവുകയും ചെയ്തിരുന്നു. ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്. വിചാരണ നടപടി വൈകുന്നതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സംഭവം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്.
