ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിൽ; പഠനം

You are currently viewing ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിൽ; പഠനം

കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ വിഭവ ചൂഷണവും മൂലം പ്രകൃതി വിഭവങ്ങള്‍ പലതും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും, ജലസംഭരണികളും ഉള്‍പ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിലാണ്. ഇത് മനുഷ്യരാശിയുടെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരമല്ലാത്ത ജല ഉപഭോഗവുമാണ് ജല സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്

നദികള്‍ക്കും മറ്റ് ജലസ്രോതസുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം തടാകങ്ങള്‍ക്ക് നല്‍കാത്തതും ഇവയുടെ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതുമാണ് പലപ്പോഴും വരള്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നത്
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് മൂന്ന് പതിറ്റാണ്ടുകളായി പ്രതിവർഷം ഏകദേശം 22 ജിഗാ ടൺ എന്ന തോതിൽ ജലം നഷ്ടപ്പെടുന്നതായി അന്താരാഷ്ട്ര ഗവേഷകരുടെ സംഘം നടത്തിയ പഠനത്തിൽ പറയുന്നു.

ഇത് അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ ലേക്ക് മീഡിൻ്റെ അളവിൻ്റെ 17 ഇരട്ടിയാണ്. ലോക ജനസംഖ്യയുടെ 25 ശതമാനവും തടാകങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു എന്നതാണ് ഇത്തരമൊരു പഠനത്തിലേത്ത് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘം 1992 മുതല്‍ 2020 വരെ ഉപഗ്രഹ സര്‍വേയിലൂടെ നടത്തിയ പഠനത്തിൻ്റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 1972 തടാകങ്ങളും ജലസംഭരണികളും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. താരതമ്യേന വലിയ തടാകങ്ങളുടെ ദൃശ്യങ്ങളാണ് ഉപഗ്രഹങ്ങള്‍ക്ക് പകര്‍ത്താനാകുക എന്നതിനാലാണ് ചെറിയ തടാകങ്ങളെ സര്‍വേയില്‍ നിന്നൊഴിവാക്കിയത്.

0Shares