Categories
entertainment Kerala local news national news

കാഴ്ചയുടെ വസന്തം തീര്‍ത്ത് സിനിമ കൊട്ടക

എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വേറിട്ട ദൃശ്യ വിരുന്നൊരുക്കി സിനിമ കൊട്ടക. മലയാളത്തിലെ എല്ലാ കാലത്തേയും മികച്ച സിനിമകളുടെ വിപുലമായ ശേഖരമുള്‍പ്പെടുത്തിയ സിനിമ പ്രദര്‍ശനമാണ് കഴിഞ്ഞ ഏഴ് ദിവസമായി നഗരിയില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ തുടങ്ങി പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച സിനിമകള്‍ വരെ കൊട്ടകയില്‍ കാണികള്‍ക്ക് മുന്നിലെത്തി. ഓരോ ഷോയും കാണാന്‍ തീയറ്ററിനകത്തും പുറത്തും ആളുകള്‍ നിറഞ്ഞു നിന്നു. ജയന്‍, മധു, കെ.പി.എസി ലളിത, മുരളി തുടങ്ങി മലയാളത്തിൻ്റെ മണ്‍ മറഞ്ഞു പോയ അതുല്യ പ്രതിഭകളുടെ ആദ്യകാല സിനിമകള്‍ ഒരു തവണ കൂടി വലിയ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രേക്ഷകര്‍ പ്രകടിപ്പിച്ചു. പ്രദര്‍ശന വിപണന കാണാനും അറിയാനും എത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കുകയെന്ന വലിയ ദൗത്യം ആദ്യമായാണ് ഒരു പ്രദര്‍ശന നഗരിയില്‍ ഒരുക്കുന്നതെന്നും അതിന് വലിയ സ്വീകാര്യതയും സ്വീകരണവും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പറഞ്ഞു.

ടൂറിസം മേഖല കൈവരിച്ചത് അത്ഭുത പൂവ്വമായ വളര്‍ച്ച:
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അവസാന ദിവസമായ ഇന്ന് ഡി.ടി.പി.സി, ഡി.ഡി ടൂറിസം, ബി.ആര്‍.ഡി.സി എന്നിവരുടെ നേതൃത്വത്തില്‍ ടൂറിസം സംരംഭകത്വ അവസരങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കാസര്‍കോട് ജില്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ടൂറിസം മേഖലയില്‍ കൈവരിച്ച അത്ഭുത പൂവ്വമായ വളര്‍ച്ചയെ കുറിച്ച് ടൂറിസം വകുപ്പ് ജില്ലാ ഡയറക്ടര്‍ ജെ ശ്രീകുമാര്‍ സംസാരിച്ചു. കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍, അഴിത്തല ടൂറിസം പദ്ധതി, ഹൗസ് ബോട്ട് പദ്ധതികള്‍ എന്നിവയെ കുറിച്ചും അതിന് ജില്ലയില്‍ ലഭിച്ച സ്വീകര്യതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 2024 – 25 വര്‍ഷത്തില്‍ മാത്രം ജില്ലയില്‍ 50 ല്‍ കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളാണ് നടത്തപ്പെട്ടത്, 300 ല്‍ കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ജില്ലയിലുണ്ട്. കണ്‍വെന്‍ഷന്‍ സെന്റര്‍, സൈന്‍ ടൂറിസം, കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് ടൂറിസം, മെഡിക്കല്‍ ടൂറിസം, നിക്ക് ടൂറിസം തുടങ്ങി ജില്ലയില്‍ ഒട്ടനവധി ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഗ്രാമീണരായ ആളുകള്‍ക്ക് കൂടി ടൂറിസം കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകാനും അവരെ കൂടി ടൂറിസത്തിന്റെ ഭാഗമാക്കാനും ആരംഭിച്ച പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതി. 2017 ലെ ഇടത് സര്‍ക്കാരിന്റെ കാലത്ത് തരവാദിത്വ ടൂറിസം മിഷന്‍ ആയി മാറ്റിയ പദ്ധതിവഴി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കഴിവുകളോ, അറിവുകളോ ഉള്ള തദ്ദേശീയര്‍ അത് മിഷനില്‍ രെജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ ഗുണഭോക്താകളായി ഗ്രാമീണര്‍ക്ക് മാറാന്‍ സാധിക്കും. ഉദാഹരണത്തിന് മിഷനില്‍ രെജിസ്റ്റര്‍ ചെയ്യുന്നത് ഒരു കളിമണ്‍ പത്ര നിര്‍മ്മാണക്കാരന്‍ ആണെങ്കില്‍ ആ മേഖലയുമായി ബന്ധപ്പെട്ട് മിഷനില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങള്‍ എത്തുമ്പോള്‍ മിഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആളുകളുടെ സേവനമാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. അതു വഴി ഗ്രാമീണരായ തൊഴിലാളികള്‍ക്ക് നേരിട്ട് കച്ചവടം ലഭിക്കുകയും, അവര്‍ക്കതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്, ഫാം ടൂറിസം, സ്ട്രീറ്റ് ടൂറിസം, സിനിമ സീരിയല്‍ ടൂറിസം തുടങ്ങിയ അനന്ത സാധ്യതകളും കാസര്‍കോട് ടൂറിസം രംഗത്തുണ്ടെന്ന് ധന്യ ടി പറഞ്ഞു. പിവി കൃഷ്ണന്‍, ഫാറൂഖ്, എംഎ ഖാദര്‍, ബിജു രാഘവന്‍, സൈഫുദീന്‍ കളനാട് എന്നിവര്‍ സംബന്ധിച്ച സെമിനാറിന് നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി സ്വാഗതവും ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest