
തിരുവനത്തപുരം: സംസ്ഥാനത്ത് നാളെ (22 ജൂലൈ 2025) മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും ധാരണയായി. ഈ യോഗത്തിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബസ് സംയുക്ത സമിതി ഭാരവാഹികൽ പറഞ്ഞു. 29 നടക്കുന്ന യോഗത്തിൽ സമരം സംബന്ധിച്ച ക്കാര്യത്തിൽ തീരുമാനമെടുക്കും. ഇന്ന് നടന്ന ചർച്ചയിൽ പി.സി.സി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു. വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്ന് മന്ത്രി ഉറപ്പ് നൽകി. മുൻ മുഖ്യ മന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മരണം അറിഞ്ഞതോടെ യോഗം വെട്ടിച്ചുരുക്കി ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ.കെ തോമസ്, ബിബിൻ ആലപ്പാട്, കെ.ബി സുരേഷ് കുമാർ, ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
