
പാലക്കാട്: പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. അമ്മയുടെയും കുഞ്ഞിന്‍റെയും മരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയുകയും ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് യുവതിയെ പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ആദ്യം ബന്ധുക്കളോട് പറഞ്ഞത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തുകയായിരുന്നു. സിസേറിയാന്‍ ആണെന്ന കാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്നും ഐശ്വര്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
പ്രസവത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്ന ഐശ്വര്യ തിങ്കളാഴ്‌ച രാവിലെ പത്തുമണിയോടെയാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ വൻ പ്രതിഷേധം നടന്നു. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷധേക്കാർ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയെ തുടർന്ന് സ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു.
