
കാസർകോട്: പോലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകിട്ടാത്തതിൽ മനംനൊന്ത് ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്തു. കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന 60 കാരൻ അബ്ദുൽ സത്താർനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തികളാഴ്ച്ച രാവിലെ 11 മണിയോടെ കാസർകോട് റെയിൽവെ സ്റ്റേഷന് മുൻവശം വാടക ക്വാർട്ടേഴ്സിലാണ് തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ട്രാഫിക് സംബന്ധമായ നിസാര കാര്യത്തിന് പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്ത് ബുദ്ധിമുട്ടിച്ചു എന്നാണ് ആരോപണം. 250 രൂപ ഫൈൻ അടച്ച് വിടാവുന്ന കേസാണ് പോലീസ് മരണത്തിൽ എത്തിച്ചതെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. സത്താറിൻ്റെ മരണത്തിൽ ഓട്ടോ തൊഴിലാളികൾ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ വിഷയം വഷളാവും എന്ന് മനസ്സിലാക്കിയ ഉന്നത ഉദ്യോഗസ്ഥർ ഓട്ടോ തൊഴിലാളികളുടെ ആവശ്യം മനസ്സിലാക്കി. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം എന്നതായിരുന്നു ആവശ്യം. ഈ ആവശ്യം അംഗീകരിച്ച ഉന്നത ഉദ്യോഗസ്ഥർ ആരോപണ വിധേയനായ കാസർകോട് ടൗണ്‍ എസ്.ഐ പി അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റി.
വിഷയത്തിൽ ഇടപെട്ട് എം.എൽ.എ, നാല് ദിവസം മുമ്പ് കാസർകോട് നഗരത്തിലുണ്ടായ ട്രാഫിക് കുരുക്കിൽ തൻ്റെ ഓട്ടോറിക്ഷ കുടുങ്ങി എന്നും കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനൂപ് പി. ഓട്ടോറിക്ഷയുടെ താക്കോൽ ഊരി കൊണ്ടുപോയെന്നും പിന്നീട് പലതവണ സ്റ്റേഷനിൽ ചെന്നപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടു തന്നില്ലെന്നും ഇതിൽ മനം നൊന്താണ് താൻ ജീവനൊടുക്കിയത് എന്നുമാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്. 60 വയസ്സായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴിച്ചാണ്. ആ ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കാസർകോട് എം.എൽ.എ എൻ എ നെല്ലിക്കുന്ന് പരാതി നൽകിയിരുന്നു.
