
കാസര്‍കോട് : മുസ്ലിം ലീഗ് നേതാവും മുന്‍ കാസർകോട് നഗര സഭാംഗവുമായ വികസനം അബ്ദല്‍ റഹിമാന്‍ എന്ന എ.എ. അബ്ദുല്‍ റഹിമാന്‍ നിര്യാതനായി. 72 വയസായിരുന്നു. വിദ്യാനഗര്‍ ചാല റോഡ് റഹ്മത്ത് നഗറിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴുമണി യോടെയായിരുന്നു അന്ത്യം.
നിലവില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ല ജനറല്‍ സെക്രട്ടറിയാണ്. മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മറ്റി മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു. നാലുതവണ നഗരസഭ കൗണ്‍സിലറായിരുന്നു ഇതിൽ1988-95 കാലത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 1979-84 കാലത്ത് സുലൈമാന്‍ ഹാജി ചെയര്‍മാനായ വേള തൊട്ട് 1988-95 ൽ ഹമീദലി ശംനാടിന്റെയും 1995-2000 ൽ എസ്.ജെ പ്രസാദിന്റെയും 2000-2005 ല്‍ ടി.ഇ. അബ്ദുല്ലയുടെ ഭരണ സമിതിയിലും അംഗമായിരുന്നു. കാസര്‍കോട് നഗരസഭ അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി യായിരുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ കാലങ്ങളായി മുനിസിപ്പല്‍ കമ്മിറ്റി ചാര്‍ജ് അബ്ദുല്‍ റഹ്മാനായിരുന്നു. ബെദിര മുഹിയദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയും, ബെദിര പി.ടി.എം.എ.യു.പി സ്‌കൂളിൻ്റെ സ്ഥാപക കാലം തൊട്ട് ജനറല്‍ സെക്രട്ടറിയുമാണ്.
നിലവിൽചൈല്‍ഡ് ലൈന്‍ ഡയറക്ടറാണ്. എച്ച്.ഐ.വി ബാധിതരോട് സമൂഹം മുഖം തിരിഞ്ഞു നിന്ന കാലം തൊട്ട് അവരുടെ ക്ഷേമത്തിനു വേണ്ടി മുന്നിട്ട് പ്രവർത്തിച്ചു വന്ന വ്യക്തിത്വമായിരുന്നു. അവർക്ക് ഇന്ത്യയിൽ ആദ്യമായി ഭക്ഷ്യധാന്യ കിറ്റുകൾ നടപ്പിലാക്കിയത് അദ്ദേഹമാണ്. ചൈൽഡ് ലൈൻ നിലവിൽ വരുന്നതിനു മുമ്പ് തെരുവിൽ കഴിയുന്ന കുട്ടി കൾക്കുവേണ്ടി കാസർകോട്ട്സ്കൂൾ ആരംഭിച്ചു.
പരേതരായ അഹമ്മദ് ഹാജിയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: അഷ്‌റഫ്, നിസാര്‍, നൗഷാദ്, നവാസ്, നാസര്‍, നൗഫല്‍, ശബ്‌ന. മരുമക്കള്‍: സാദിഖ് ഖത്തര്‍, ഉനൈസ, സുനാജ, റൈഹാന, ഹസീല, റുമൈസ. സഹോദരങ്ങള്‍: എഎ അബ്ദുല്ല, ഇബ്രാഹിം, ഖദീജ, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ആമിന.
