
കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ. 72 കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിൽ നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും അതികം കുട്ടികളെ വിവിധ ആശുപത്രയിലേക്ക് മാറ്റുന്നതിന് പകരം സ്കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നൽകാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂളിൽ തുറന്നിരിക്കുന്ന പ്രത്യേക വാർഡിൽ എല്ലാ സജീകരണങ്ങളും ആരോഗ്യവകുപ്പ് ഏർപെടുത്തിയതായാണ് വിവരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വാര്‍ഡുകളിലാണ് ചികിത്സ നൽകുന്നത്.

500 ൽ അതികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കൂടുതൽ പേരും ക്യാമ്പസില്‍ത്തന്നെയാണ് താമസിക്കുന്നത്. അതിനാൽ തന്നെ എച്ച്1എന്‍1 പടരാനുണ്ടായ സാഹചര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. സ്കൂളിലെ കുടിവെള്ളം അടക്കം പരിശോധിക്കും. കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടിലേക്ക് പോകുന്നതിൽ നിന്നും കുട്ടികളെ വിലക്കിയിട്ടുണ്ട്. സ്കൂളിലെ മറ്റു കുട്ടികൾക്കും അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരാണെന്നും ഭയപ്പെടേണ്ടതില്ലന്നും സ്കൂൾ പ്രൻസിപ്പൽ വിജയ കൃഷ്ണൻ ചാനൽ ആർ.ബി യോട് പറഞ്ഞു.
